മധുര: തൂത്തുക്കുടിയിലെ വ്യാപാരി പി.ജയരാജും മകൻ ജെ.ബെനിക്സും പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ഒൻപത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര കോടതി. മുൻ ഇൻസ്‌പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്‌പെക്ടർമാരായ രഘു ഗണേഷ്, ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾമാരായ മുരുകൻ, സാമിദുരൈ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, ചെല്ലദുരൈ, തോമസ് ഫ്രാൻസിസ്, വെയിലുമുത്തു എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷക്ക് പുറമെ പ്രതികളായ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ നിയമം കയ്യിലെടുക്കുകയും യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്തത് അതീവ ഗൗരവകരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കേസാണിത്. തമിഴ്നാട് പോലീസിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറിയ കേസിൽ സിബിഐ ആണ് അന്വേഷണം പൂർത്തിയാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ചിൽ നിന്നും സിബിഐ കേസ് ഏറ്റെടുത്തത്.
ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നുവെന്നാരോപിച്ച് ജയരാജിനെയും മകൻ ബെനിക്സിനെയും സാത്താൻകുളം പോലീസ് 2020 ജൂൺ 19ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും രാത്രി മുഴുവൻ ക്രൂരമായ മർദനത്തിന് ഇരയാക്കി. പിന്നീട് ജൂൺ 22-ന് ബെന്നിക്സും ജൂൺ 23-ന് ജയരാജും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, കോൺസ്റ്റബിൾമാർ എന്നിവരടക്കം പത്ത് പോലീസുകാരാണ് കേസിൽ അറസ്റ്റുചെയ്യപ്പെട്ടത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. രാത്രി മുഴുവൻ ഇരുവരെയും ക്രൂരമായി മർദിച്ചെന്നും സ്റ്റേഷനിലെ ലാത്തികളിലും മേശകളിലും രക്തക്കറ കണ്ടിരുന്നതായും ഒരു വനിതാ കോൺസ്റ്റബിൾ നൽകിയ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്.
അന്വേഷണം തടസപ്പെടുത്താൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ മനഃപൂർവം നീക്കം ചെയ്തതായും സിബിഐ കണ്ടെത്തിയിരുന്നു. ദിവസേനയുള്ള ദൃശ്യങ്ങൾ താനേ മാഞ്ഞുപോകുന്ന രീതിയിൽ ക്രമീകരിച്ചെന്നായിരുന്നു പോലീസുകാരായ പ്രതികളുടെ വാദമെങ്കിലും പിന്നീട് ഗൂഢാലോചന നടന്നതായി തെളിയുകയായിരുന്നു.
SUMMARY: Satankulam custodial death that shook Tamil Nadu; Madurai court sentences nine police officers to death















