തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിനകം തന്നെ പ്രീ മൺസൂൺ മഴ പല സംസ്ഥാനങ്ങളിലും ലഭിക്കുന്നുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളിലും നേരിയ തോതിൽ മഴ കിട്ടുന്നുണ്ട്. ജൂൺ 1-നാണ് സാധാരണ മൺസൂൺ ആരംഭിക്കുക. ഇതിന് ഏകദേശം 40 ദിവസം മുമ്പ് പ്രീ-മൺസൂൺ മഴ എത്തും.
ജൂൺ 1-നാണ് സാധാരണ ഇടവപ്പാതി മഴ തുടങ്ങാറുള്ളത്. ഇത് കഴിഞ്ഞ പല വർഷങ്ങളിലും തെറ്റിയിരുന്നു. എന്നാൽ ഇത്തവണ ഇടവപ്പാതി മഴ കൃത്യമായി തുടങ്ങാൻ സാധ്യതയുണ്ട്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ 19, 20 തിയ്യതികളിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 21ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ ലഭിക്കും. 22ന് കുറെക്കൂടി മെച്ചപ്പെട്ട മഴ ചില ജില്ലകളിൽ ലഭിക്കും. പൊതുവെ എല്ലായിടത്തും മഴ പെയ്യാനിടയുണ്ട്.
അതേസമയം കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് തുടരുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും, കഴിഞ്ഞ ദിവസം ഇത് 40.1 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിലായി രൂപപ്പെട്ട എതിർ ചക്രവാതം കാരണമാണ് രാത്രികാലങ്ങളിൽ പോലും അന്തരീക്ഷം തണുക്കാത്ത അവസ്ഥയും മഴമേഘങ്ങളുടെ അഭാവവും ഉണ്ടായത്.
SUMMARY: Summer rains to arrive in Kerala by the end of April















