ചെന്നൈ: മാതാപിതാക്കള്‍ വളര്‍ത്തു നായയ്ക്ക് നല്‍കാന്‍ വച്ചിരുന്ന പഴകിയ ചിക്കന്‍കറി കഴിച്ച മൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിലാണ് സംഭവം. ഒരു വയസ്സുകാരിയായ ഇളയ സഹോദരി ഗുരുതര നിലയില്‍ ചികില്‍സയിലാണ്. തെങ്ങുകയറ്റ തൊഴിലാളിയായ സതീഷ് ശ്രേയ ദമ്പതികളുടെ മകള്‍ ഭൂമികയാണു മരിച്ചത്.
കഴിഞ്ഞ 10നു വീട്ടിലുണ്ടാക്കിയ ചിക്കന്‍കറിയുടെ ബാക്കി ഭാഗം രണ്ടു ദിവസത്തിനു ശേഷം നായ്ക്കള്‍ക്കു നല്‍കാനായി മാറ്റി വച്ചിരുന്നു. വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഭൂമികയും അവളുടെ ഒരു വയസ്സുള്ള അനിയത്തി രേണുകയും അറിയാതെ ഈ ഭക്ഷണം എടുത്തു കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരു കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടികളെ ചികിത്സയ്ക്കായി ആമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഭൂമികയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഭൂമിക വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ആമ്പൂർ റൂറൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Three-year-old girl dies after eating stale chicken curry meant for dog in Tamil Nadu; younger sister in critical condition
















