തിരുവനന്തപുരം: കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മേൽക്കൈ നേടി യുഡിഎഫ് മുന്നോട്ട്. ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് വോട്ടർമാർ കൃത്യമായ മറുപടി നൽകിക്കഴിഞ്ഞു. 90 സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 14 മന്ത്രിമാർ അടക്കം പിന്നിൽ പോയതോടെ എൽഡിഎഫ് ലീഡ് 47 സീറ്റുകളിലേക്ക് ചുരുങ്ങി.
ആദ്യ രണ്ട് റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായി. ആദ്യ റൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പിന്നിലാണ്. 733 വോട്ടാണ് ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൾ റഷീദ് ആദ്യ റൗണ്ടിൽ ലീഡ് നേടിയത്. മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.പ്രസാദ് തുടങ്ങിയവർ ആദ്യഘട്ടത്തിൽ പിന്നിലായി. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിലാണ്. ആദ്യ റൗണ്ടിൽ 23 വോട്ടിന്റെ ലീഡ് സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ നേടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 70 ഓളം സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 40 ഓളം സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ ബിജെപി മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കോഴിക്കോട് സൗത്ത്, നേമം എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ലീഡുള്ളത്.







