ബെംഗളൂരു: പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച് വെട്ടിപ്പരിക്കേൽപിച്ചു. ദാവൺഗരെ ബസവപട്ടണ പോലീസ് സ്റ്റേഷനിലാണ് സംഭവം. കാഞ്ചുഗാരനഹള്ളി സ്വദേശി സിദ്ധേഷ് എന്ന ഇരുപത്തിരണ്ടുകാരനാണ് പോലീസുകാർ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ ബന്ധുക്കൾ ഭീഷണി ഉയർത്തിയതിനെ തുടർന്ന് പരാതി നൽകാൻ ബസവപട്ടണ പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവാവിന്റെ കൈ വെട്ടേറ്റ് മുറിഞ്ഞുതൂങ്ങി.
സിദ്ധേഷും ലീലാവതി യെന്ന പതിനെട്ടുകാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും വീടുവിട്ടിറങ്ങി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ ഭീഷണി ശക്തമായതോടെ ഇരുവരും ജില്ലാ പോലീസ് മേധാവിയെ നേരിട്ടുകണ്ട് സംരക്ഷണം ആവശ്യപ്പെട്ടു. എസ്‌പിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പരാതി നൽകാൻ ബസവപട്ടണ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവർ എത്തിയ സമയത്ത് ലീലാവതിയുടെ ബന്ധുക്കളും സ്റ്റേഷനിലുണ്ടായിരുന്നു. സ്റ്റേഷനിൽ വെച്ച് സംസാരിക്കുന്നതിനിടെ സബ് ഇൻസ്പെക്ടർക്ക് ഒരു ഫോൺ കോൾ വരികയും അദ്ദേഹം പുറത്തിറങ്ങുകയും ചെയ്തു. ഈ സമയം നോക്കിയാണ് ലീലാവതിയുടെ അമ്മാവനായ നാഗരാജ് കത്തിയെടുത്ത് സിദ്ധേഷിനെ ക്രൂരമായി വെട്ടിയത്.
ലീലാവതിയെയും ആക്രമിക്കാൻ മുതിർന്നെങ്കിലും പോലീസുകാർ തടയുകയായിരുന്നു. വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങിയ സിദ്ധേഷിനെ പോലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരുക്കേറ്റ സിദ്ധേഷിനെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സിദ്ധേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സിദ്ധേഷിനെ ആശുപത്രിയിലെത്തിക്കുമ്പോഴും പിന്തുടർന്ന സംഘം അവിടെ വച്ചും പോലീസിനെ കാഴ്ചക്കാരാക്കി ഭീഷണി മുഴക്കി.
അതേ സമയം യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നൽകരുതെന്ന് പോലീസുകാരിൽ ചിലർ ആവശ്യപ്പെട്ടതായി ലീലാവതി ആരോപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ആക്രമണം നടത്തിയ അമ്മാവൻ നാഗരാജ്, സഹോദരൻ മഞ്ജുനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ സിദ്ധേഷിനും ലീലാവതിക്കും പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
SUMMARY: A young man who married for love was beaten up at the station; his hand was cut off and he was hanged, the accused are in custody
















