ബി​ഗ് സല്യൂട്ട് ക്യാപ്റ്റൻ; ഫുട്ബോളിലെ സുനില്‍ ഛേത്രിയുടെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം

ഒന്നര ദശകത്തോളം ഫുട്ബോൾ മൈതാനങ്ങളെ ത്രസിപ്പിച്ച ഇന്ത്യൻ നായകന് ഇനി വിശ്രമം. ലോക കപ്പ് യോഗ്യത റൗണ്ടില്‍ കുവൈറ്റുമായുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. വിരമിക്കല്‍ മത്സരം കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മുന്നില്‍ നിന്ന് നയിച്ചിട്ടും ഗോളുകള്‍ മാത്രം അകന്ന മത്സരം തീർത്തും ഹരമില്ലാത്തതായിരുന്നു.

ഇന്ത്യൻ ജേഴ്‌സിയിൽ 94 ഗോളടിച്ച ഛേത്രിക്കും തന്റെ അവസാന മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഫിഫ റാങ്കിങില്‍ 139-ാം സ്ഥാനത്തുള്ള കുവൈറ്റ് ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ അവസരങ്ങള്‍ ഏറെയുണ്ടായിട്ടും ഫിനിഷിംഗിലെ പോരായ്മ ഇരുടീമുകള്‍ക്കും വേണ്ടുവോളം കണ്ടു. ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു ടീമുകള്‍ക്കും മുതലാക്കാന്‍ കഴിയാതിരുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസത്തിന് വിട പറയാന്‍ ഗ്യാലറിയാകെ നിറഞ്ഞുകവിഞ്ഞിരുന്നു.

മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ഛേത്രി മൈതാനം വിട്ടത്. 20 വര്‍ഷത്തോളം നീണ്ട ഒരു സമ്മോഹന ഫുട്ബോള്‍ കരിയര്‍ കാലത്തിനു സമര്‍പ്പിച്ചാണ് ഇതിഹാസ താരം പടിയിറങ്ങുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ കുതിപ്പും കിതപ്പും ആവോളം കണ്ട ഒരു അപൂര്‍വ ഫുട്ബോള്‍ കരിയര്‍ ആയിരുന്നു അദ്ദേഹത്തിന്റേത്.

39ാം വയസിലാണ് ഐതിഹാസിക യാത്രക്ക് ഛേത്രി വിരാമമിടുന്നത്. ഇന്ത്യക്കായി 150 മത്സരങ്ങൾ കളിച്ച് 94 ഗോളുകൾ നേടിയ ഛേത്രിയാണ് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരൻ. ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദേയി, ലയണൽ മെസി എന്നിവരാണ് ചേത്രിക്ക് മുന്നിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here