യാത്രക്കാരുടെ ശ്രദ്ധക്ക്; ഇവിടെ വിഭവ സമൃദ്ധമായ നോമ്പുതുറക്ക് സൗകര്യമുണ്ട്

ബെംഗളൂരു: യാത്രക്കാര്‍ നോമ്പുതുറക്കാന്‍ പ്രയാസപ്പെടരുതെന്ന ശാഠ്യത്തില്‍ നിന്ന് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ചതാണ് ബെംഗളൂരു മജെസ്റ്റിക്കില്‍ കെംപഗൌഡ ബസ് സ്റ്റാന്‍ഡിന് സപീപത്തുള്ള മജെസ്റ്റിക് ഹോട്ടലിലെ സമൂഹ നോമ്പ്തുറ. ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് കുറച്ചൊന്നുമല്ല ഇത് ആശ്വാസമാകുന്നത്. കുടുംബവുമൊത്തുള്ള യാത്രയെങ്കില്‍ പിന്നെ പറയേണ്ടതില്ല അവരുടെ സന്തോഷം.

വിഭവ സമൃദ്ധമായ ഈ നോമ്പ് തുറക്കെത്തുന്നതാവട്ടെ ദിനേന ഇരുനൂറില്‍പരം ആളുകള്‍. വൈകുന്നേരം 5 30 ന് ഹോട്ടല്‍ അടച്ചിട്ട് നോമ്പ് തുറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തും. നോമ്പ് തുറക്കാന്‍ 15 മിനുട്ട് ബാക്കി നില്‍ക്കെ നോമ്പുകാരെ ഹോട്ടലിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഇരുത്തും. നോമ്പുതുറയും കഴിഞ്ഞ് ഏഴ് മണിക്ക് ശേഷമാണ് ഹോട്ടല്‍ സാധാരണ കസ്റ്റമേഴ്സിനായി  തുറന്ന് കൊടുക്കുന്നത്. അഞ്ച് തരം ഫ്രൂട്ട്‌സുകള്‍, രണ്ട് തരം ജൂസ്, തരിക്കഞ്ഞി, ചിക്കന്‍ കബാബ് , പൊറോട്ട റോള്, കട്‌ലെറ്റ്, സമൂസ തുടങ്ങിയ വിഭവങ്ങളാണ് ഓരോ പ്ലൈറ്റുകളിലും നിറക്കുന്നത്. ഓരോ ദിവസങ്ങളിലും ഇവയില്‍ മാറ്റമുണ്ടാവും.

തൃക്കരിപ്പൂര്‍ -പടന്ന സ്വദേശികളായ ടി.പി. ശിഹാബുദ്ധീന്‍, ടി.പി മുനീറുദ്ധീന്‍ എന്നീ സഹോദരങ്ങളുടെ ഉടമസ്ഥതയിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 1971 ല്‍ പിതാവ് പി. കെ അബ്ദുറഹ്‌മാന്‍ ഹാജിയാണ് മജെസ്റ്റിക് ഹോട്ടലിന് തുടക്കമിട്ടത്. യാത്രക്കാര്‍ നോമ്പ് തുറക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട അദ്ദേഹവും സുഹൃത്തുക്കളും ചേർന്നാണ് സമൂഹ നോമ്പ് തുറക്ക് തുടക്കം കുറിച്ചത്. അന്ന് ചെറിയ തോതിലാണെങ്കിലും ഇന്ന് വിപുലമായാണ് മക്കളായ സഹോദരങ്ങള്‍ ഇത് മുന്നോട്ട് കൊണ്ട് പോകുന്നത്. കച്ചവടത്തിന് തിരക്കനുഭവപ്പെടുന്ന സമയമായിട്ടു പോലും നോമ്പ് തുറക്ക് പ്രാധാന്യം നല്‍കിയാണ് ഇവര്‍ ഇത് നടത്തി കൊണ്ട് പോകുന്നത്. ബെംഗളൂരുവിന്റെ പല ഭാഗത്തും സമൂഹ നോമ്പ് തുറകള്‍ സജീവമാണെങ്കിലും അതല്ലാം സംഘടനകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. എന്നാല്‍ വ്യക്തികള്‍ നടത്തുന്ന സമാനതകളില്ലാത്ത സമൂഹ നോമ്പുതുറയാണ് ഇവിടെ നടക്കുന്നത്. നേരിട്ട് അതില്‍ പങ്കെടുത്തവര്‍ക്ക് പറയാന്‍ ഇനിയും ഒരുപാട് കാണും. എന്തായാലും കണ്ടറിയേണ്ടതു തന്നെയാണ് നന്മയിലൂന്നിയ ഈ പരിശ്രമത്തെ.

The post യാത്രക്കാരുടെ ശ്രദ്ധക്ക്; ഇവിടെ വിഭവ സമൃദ്ധമായ നോമ്പുതുറക്ക് സൗകര്യമുണ്ട് appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here