മനാമ: യുഎസ്- ഇസ്രയേല്‍ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈനിലും കുവൈത്തിലും അബുദാബിയിലും സ്ഫോടനം. ഇവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനില്‍ അടിയന്തര സൈറണ്‍ മുഴങ്ങിയതായും അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ബഹ്റൈനില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തില്‍ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചു. ബഹ്റൈനില്‍ അഞ്ചോളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തില്‍ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നില്‍ക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങള്‍ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യതകള്‍ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളില്‍ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
SUMMARY: Iran retaliates; attacks Gulf countries















