ന്യുഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 31 പേരുടെ സ്ഥാനാര്‍ഥി പട്ടികക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരം. പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ 19 സിറ്റിംഗ് എം എല്‍ എമാര്‍ പട്ടികയില്‍ ഇടം നേടി.
ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആദ്യ പട്ടികക്ക് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. 31 പേരുകളാണ് ആദ്യ പട്ടികയിൽ ഉള്ളത്. തൃപ്പൂണിത്തറ, പാലക്കാട്, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ഒഴികെ 19 സിറ്റിങ് എംഎൽഎമാരും ആദ്യപട്ടികയിൽ ഇടം നേടി. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയിൽ പരിഗണിച്ചിട്ടില്ല. എൽദോസിനെതിരേ എഐസിസിക്ക് നേരിട്ട് പരാതി ലഭിച്ചതോടെയാണ് തീരുമാനം രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചത്. ആദ്യ പട്ടികയിൽ എംപിമാർ ഇല്ലെന്ന് മധുസൂധൻ മിസ്ത്രി വ്യക്തമാക്കി.
കൊടുങ്ങല്ലൂര്‍ – ഒ ജെ ജനീഷ്, തൃത്താല – വി ടി ബല്‍റാം, കൊയിലാണ്ടി – പ്രവീണ്‍ കുമാര്‍, ചിറ്റൂര്‍ – സുമേഷ് അച്യുതന്‍, വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍, കൊട്ടാരക്കര – ഐഷ പോറ്റി, തരൂര്‍ – കെ സി സുബ്രഹ്മണ്യം, കുന്നത്തുനാട് – വി പി സജീന്ദ്രന്‍, പൊന്നാനി – നൗഷാദ് അലി, നാദാപുരം – കെ എം അഭിജിത്ത്, മണലൂര്‍ – ടി എന്‍ പ്രതാപന്‍, കൊല്ലം – ബിന്ദു കൃഷ്ണ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചവർ.
രണ്ടുദിവസത്തിനുള്ളിൽ പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സാഹചര്യം കണക്കിലെടുത്ത് പട്ടിക പുറത്തുവിടുമെന്ന് യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണം ഊഹാപോഹമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു. തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതായും വാർത്ത നൽകുന്നതിനുമുമ്പ് തന്നോട് ആലോചിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്ന പ്രചാരണം ഷാഫി പറമ്പിലും തള്ളി.
SUMMARY: Central Election Committee approves Congress’s list of 31 candidates















