മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കേബിളുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. അഞ്ചു പേരെ കാണാതായി. ഒമ്പതുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മുതൽ വയനാട്ടിൽ അതിതീവ്ര മഴയാണ്. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒമ്പതു പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ഭരണകൂടം ഔദ്യോഗികമായി മൂന്നു മരണങ്ങളാണ് സ്ഥിരീകരിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ഇതിനിടെ, വയനാട്ടിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്ത സാഹചര്യത്തിൽ വയനാട്ടിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്
അപകടത്തിന്റെഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാലത്തിന് സമീപമുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ.
മലമുകളിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ശക്തമായി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ മീനാക്ഷിപ്പാലം പൂർണമായി മറികടന്ന് മണ്ണും ചെളിയും വെള്ളവും വേഗതയിൽ താഴേക്ക് കുതിച്ചൊഴുകി. റോഡിലുണ്ടായിരുന്ന വാഹനങ്ങൾ മണ്ണിലും ചെളിയിലും പെട്ട് തെന്നിനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നുണ്ടായ ദുരന്തത്തിൽ നിന്ന് ഓടിരക്ഷപെടാൻ ആളുകൾ ശ്രമിക്കുന്നതും, ഇതിനിടയിൽ ചിലർ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിനീങ്ങുന്നതുമായ ഭീതി ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.
ഇന്ന് ഉച്ചയോടെയാണ് വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിഞ്ഞത്. അപകടത്തിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. അഞ്ചുപേർ മരിച്ചെന്നാണ് വിവരം. ഏഴ് പേരെ കാണാതായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
SUMMARY: Wayanad landslide: One more body found trapped between cables; death toll rises to five
















