ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ യാത്രക്ക് ഇനി മുതല്‍ ചെലവേറും. കേന്ദ്ര സർക്കാർ അവതരിപ്പിച്ച വാർഷിക ഫാസ്ടാഗ് നിരക്കില്‍ നേരിയ വർധനവ് ഉണ്ടാകാൻ പോകുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചു. 2026 ഏപ്രില്‍ ഒന്ന് മുതല്‍ വാർഷിക പാസ് നിരക്ക് 3,000 രൂപയില്‍ നിന്ന് 3,075 രൂപയായി ഉയരും. പണപ്പെരുപ്പം കണക്കിലെടുത്താണ് 2.5 ശതമാനം വർധനവ് വരുത്തിയിരിക്കുന്നതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, പുതിയ നിരക്ക് 2026-27 സാമ്പത്തിക വർഷത്തേക്കാണ് ബാധകമാകുന്നത്. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ വാർഷിക പാസ്. ഒരു വർഷത്തേക്കോ അല്ലെങ്കില്‍ 200 തവണ യാത്ര ചെയ്യാനോ (ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് വരെ) ഈ പാസ് ഉപയോഗിക്കാം.
ദേശീയ പാതകളിലൂടെ പതിവായി യാത്ര ചെയ്യുന്നവർക്ക് ഓരോ തവണയും ടോള്‍ നല്‍കുന്നതിന് പകരം, ഒറ്റത്തവണയായി ഈ പാസ് എടുക്കുന്നത് വഴി വലിയ സാമ്ബത്തിക ലാഭം ലഭിക്കുന്നു. നിലവില്‍ 56 ലക്ഷത്തിലധികം പേർ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് ‘രാജ്മാർഗ് യാത്ര’ ആപ്പ് വഴിയോ അല്ലെങ്കില്‍ എൻ.എച്ച്.എ.ഐ (NHAI) വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി പാസ് എടുക്കാവുന്നതാണ്.
പേയ്മെന്റ് പൂർത്തിയാക്കി രണ്ട് മണിക്കൂറിനുള്ളില്‍ നിലവിലുള്ള ഫാസ്‌ടാഗുമായി പാസ് ബന്ധിപ്പിക്കപ്പെടും. ടോള്‍ പ്ലാസകള്‍ പൂർണ്ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് മാറുകയാണ് വാർഷിക പാസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ യു.പി.ഐ (UPI) വഴി പണമടച്ചാല്‍ 25 ശതമാനം അധിക നിരക്കും, പണമായി നല്‍കുകയാണെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടിയും പിഴയായി നല്‍കേണ്ടി വരും.
പുതിയ ഫാസ്‌ടാഗ് രജിസ്ട്രേഷനുകള്‍ക്കായി വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് കെ.വൈ.സി നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വാർഷിക പാസ് നിരക്കിലെ വർധനവ് ചെറുതാണെങ്കിലും, സ്ഥിരം യാത്രക്കാർക്ക് ഇത് ഇപ്പോഴും ലാഭകരമായ ഒരു ഓപ്ഷനാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
SUMMARY: FASTag annual pass rate increased; new rate effective from April 1







