ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ ട്രെയിനിൽ ഉച്ചത്തില്‍ പാട്ടു പാടിയതിനെ തുടർന്ന് യാത്രക്കാര്‍ തമ്മില്‍ സംഘർഷം. ഗ്രീൻ ലൈനിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ 11 യുവതികൾക്കെതിരെ നോൺ കോൺഗ്രസിബിൾ (എന്‍സിആര്‍) റിപ്പോർട്ട് പ്രകാരം പോലീസ് കേസെടുത്തു.
മാധവാരയില്‍ (ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്‍റര്‍) നിന്ന് നാദപ്രഭു കെംപഗൌഡ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ രാത്രി 10.57 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരുകൂട്ടം യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ട് തുടങ്ങാൻ തുടങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പീനിയ ഇൻഡസ്ട്രിയ ഏരിയ സ്റ്റേഷനിൽ എത്തിയപ്പോള്‍ ചില യാത്രക്കാരും പാട്ട് പാടിയ യുവതികളും തമ്മില്‍ പ്ലാറ്റ്ഫോമിൽ വെച്ചും തർക്കങ്ങൾ തുടർന്നു. ഇതോടെ ട്രെയിനിന്റെ വാതില്‍ അടക്കുന്നത് കുറച്ചുനേരം തടസപ്പെട്ടു. സുരക്ഷ ജീവനക്കാർ ഇടപെട്ട് പിന്നീട് തര്‍ക്കം പരിഹരിച്ചു. എന്നാല്‍ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാരും പാട്ടുപാടുന്നവരും തമ്മിലുള്ള തർക്കം തുടർന്നതോടെ ട്രെയിൻ 20 മിനിറ്റ് വൈകി.
ബിഎംആർസിഎൽ സുരക്ഷ ഓഫീസർ ഗജേന്ദ്ര പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീനിയ പോലീസ് 11 പേർക്കെതിരെ എൻസിആർ രജിസ്റ്റർ ചെയ്തു. യുവതികള്‍ പിന്നീട് ക്ഷമാപണം നടത്തി. എങ്കിലും യത്ര തടസ്സപ്പെടുത്തിയതിനാല്‍ ഇവര്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.
SUMMARY: Passengers singing in metro train leads to argument; Police files case against 11 people















