കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എല്‍ദോസ് മത്സരിക്കുമോ എന്നതില്‍ ഇന്ന് രാവിലെയോടെ തീരുമാനമാകും. താന്‍ പാര്‍ട്ടിക്ക് വിധേയനെന്ന് ഇന്നലെ രാത്രി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞ എല്‍ദോസ് മറ്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം.
എല്‍ദോസ് തന്റെ സഹപ്രവര്‍ത്തകരോടും അനുയായികളോടും സജീവ ചര്‍ച്ചകള്‍ നടത്തി വരികയാണ്. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്. സീറ്റ് നിഷേധിച്ചതിനു പിന്നാലെ അനുയായികള്‍ ഇന്നലെ പെരുമ്പാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പെരുമ്പാവൂരില്‍ സീറ്റ് നല്‍കുെമന്ന് കോണ്‍ഗ്രസ് നേതൃത്വം വാക്കുനല്കിയിരുന്നതാണെന്നു എല്‍ദോസ് വ്യക്തമാക്കിയിരുന്നു. ഒമ്പതിനായിരത്തോളം പുതിയ വോട്ടര്‍മാരെ ചേര്‍ത്തു. ജനമനയാത്ര നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തി. സാധാരണ പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനു വിരുദ്ധമായുണ്ടായ നടപടിയില്‍ കടുത്ത നിരാശയും വേദനയുമുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
എൽദോസ് കുന്നപ്പള്ളി ഒഴിവായപ്പോൾ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടത്തിനാണ് നറുക്ക് വീണത്. തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ തന്നെ എറണാകുളം ഡിസിസി പ്രസിഡന്റാക്കണമെന്ന ഒരു ഡിമാന്റാണ് എല്‍ദോസ് നേതൃത്വത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ഇതിനും പാര്‍ട്ടി നേതൃത്വം വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് സൂചന.
SUMMARY: Unhappy with not being given a seat; Decision on whether Eldhose Kunnappilly will become a rebel today














