ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ മുഖ്യ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അധ്യാപകനുമായ പി.വി.കുൽക്കർണിയാണ് അറസ്റ്റിലായത്. പൂനെയിൽ നിന്നാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി പരീക്ഷ നടപടികളിൽ പങ്കാളിയായിരുന്ന ഇയാൾക്ക് ചോദ്യപേപ്പർ കൈകാര്യം ചെയ്യാനും അനുമതി ഉണ്ടായിരുന്നതായി സി.ബി.ഐ അറിയിച്ചു
വർഷങ്ങളായി ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനലിൽ ഇയാൾ അംഗമായിരുന്നു. ഏപ്രിൽ അവസാനം പൂനെയിലെ വസതിയിൽ വച്ച് കുൽക്കർണി വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ നൽകിയതായി സി.ബി.ഐ പറയുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി മനിഷ വാഗ്മരെയുടെ സഹായം ലഭിച്ചതായും സി.ബി.ഐ അറിയിച്ചു. ക്ലാസുകളിൽ നൽകിയ ചോദ്യങ്ങളും ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലൂടെയാണ് ചോദ്യപേപ്പർ ചോർച്ചയിൽ കുൽക്കർണിയുടെ പങ്കാളിത്തം സി.ബി.ഐ കണ്ടെത്തിയത്. പരിശോധനകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുത്തിരുന്നു. ഇവയുടെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്,
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ മേയ് 12നാണ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ കേസെടുക്കുകയും പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. മേയ് 14ന് ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂനെ എന്നിവിടങ്ങളിൽ നിന്നായി ഏഴുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഞ്ചുപേരെ കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഇവരെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയാണ് കഴിഞ്ഞ ദിവസം പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. നീറ്റിന്റെ 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷ പൂർണ്ണമായും റദ്ദാക്കേണ്ടി വന്നത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ഏഴ് പേരെ സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ രീതിയിൽ (സി ബി ടി) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. റദ്ദാക്കിയ പരീക്ഷയുടെ പുനർപരീക്ഷ ജൂൺ 21 ന് നടക്കും. എൻ ടി എ യുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും പരീക്ഷാ നടത്തിപ്പിൽ വികേന്ദ്രീകൃതമായ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട് ഐ എം എ രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: NEET question paper leak; Main mastermind arrested,
















