ഹൈദരാബാദ്: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി സായ് ബഗീരഥ് അറസ്റ്റില്‍. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ടോടെയാണ് അറസ്റ്റുണ്ടായത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൈബരാബാദ് പോലീസ് കമ്മിഷണർ രമേഷ് റെഡ്ഡി അറിയിച്ചു. തുടർന്ന് ഇയാളെ പേട്ട് ബഷീറാബാദ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം മകനെ അഭിഭാഷകൻ മുഖേന പോലീസിന് കൈമാറുകയായിരുന്നുവെന്ന് മന്ത്രി സഞ്ജയ് കുമാർ പ്രസ്താവനയിൽ അറിയിച്ചു. താൻ നിയമത്തെയും നിയമസംവിധാനത്തെയും ബഹുമാനിക്കുന്നെന്നും പദവിക്കും ബന്ധത്തിനും അതീതമായി എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ മേയ് എട്ടാംതീയതിയാണ് 25 വയസ്സുകാരനായ ബഗീരഥിനെതിരേ പോക്‌സോ പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്. 2025 ഒക്ടോബർ-ഡിസംബർ മാസങ്ങൾക്കിടെയിൽ ബഗീരഥ്, പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പരാതി.
SUMMARY: POCSO case: Union Minister of State Bundy Sanjay Kumar’s son arrested















