സിംഗപ്പൂർ: മെറ്റാ പ്ലാറ്റ്‌ഫോംസ് (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി) ആഗോളതലത്തിൽ വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളുടെയും ഭാഗമായി അയ്യായിരത്തിലധികം (ഏകദേശം 8,000) ജീവനക്കാരെ ഒഴിവാക്കാനാണ് മെറ്റയുടെ തീരുമാനം.
കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ജാനെൽ ഗെയിൽ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോ പ്രകാരം, മെറ്റ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതിലൂടെ ഏകദേശം 8,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ഭാഗമായി സിംഗപ്പൂരിൽ നിന്നും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുലർച്ചെ 4 മണിക്ക് ജീവനക്കാർക്ക് ഇമെയിൽ സന്ദേശത്തിലൂടെ ജോലി നഷ്ടപ്പെട്ട വിവരം എച്ച്.ആർ വിഭാഗം അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.
പിരിച്ചുവിടൽ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ പറയുന്നു.
മെറ്റയുടെ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുറമെ, നിലവിലുള്ള 7,000 ഓളം ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോജക്റ്റുകളിലേക്ക് മാറ്റാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനിയിൽ നിലവിലുണ്ടായിരുന്ന 6,000 ഒഴിവുകൾ ഇനി നികത്തേണ്ടതില്ലെന്നും മെറ്റ തീരുമാനിച്ചു. ഇതോടെ ആകെ 14,000 തസ്തികകളാണ് മെറ്റയിൽ നിന്ന് ഇല്ലാതാകുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റത്തോടെ 2026ൽ ആഗോള ഐ.ടി മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ‘Layoffs.fyi’ എന്ന വെബ്‌സൈറ്റിന്റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ മാത്രം 144 കമ്പനികളിൽ നിന്നായി 1,10,223 ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഒറാക്കിൾ 30,000 ഓളം തസ്തികകൾ വെട്ടിക്കുറക്കുന്നു. ആമസോൺ ഈ വർഷം 16,000 പേരെ ഒഴിവാക്കാൻ പദ്ധതിയിടുന്നുണ്ട്.
SUMMARY: Meta plans to job cut; 8,000 employees will lose their jobs
















