കോഴിക്കോട്: പേരാമ്പ്രയില്‍ കാറില്‍ ഗർഭിണി പൊളളലേറ്റ് മരിച്ച സംഭവത്തില്‍ പെട്രോള്‍ വാങ്ങിയത് സോനയെന്ന് പോലീസ്. കാറിന് തീപിടിച്ചതില്‍ ഭർത്താവിന് പങ്കില്ലെന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന 15-ന് വൈകീട്ട് 7.25-ഓടെ ഒരു സ്ത്രീ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങുന്നതായാണ് ദൃശ്യത്തിലുള്ളത്. ഈ യുവതി സോനയാണെന്നാണ് കുടുംബം സ്ഥിതീകരിച്ചു.
കാറില്‍ പെട്രോള്‍ കത്തിയാണ് തീപ്പിടിത്തമുണ്ടായതെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിട്ടുണ്ട്. സോനയുടെ അമ്മാവൻ സത്യൻ ഉള്‍പ്പെടെയുള്ളവരെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സോന പെട്രോള്‍വാങ്ങുന്ന ദൃശ്യം കാണിക്കുകയും ചെയ്തു. കാറിന് ഉള്‍വശം മാത്രമായിരുന്നു കത്തിനശിച്ചത്. എൻജിൻ ഭാഗത്തോ, ഡീസല്‍ ടാങ്ക് ഭാഗത്തോ തീപ്പിടിത്തമുണ്ടായിട്ടില്ല.
സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സോന തന്നെ പെട്രോളൊഴിച്ച് കത്തിച്ചതാണോ എന്ന കാര്യമാണ് അന്വേഷണസംഘം ഒടുവില്‍ പരിശോധിക്കുന്നത്. തീപ്പിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ കക്കറമുക്ക് പൂവത്തുംചാലില്‍ രജിൻലാല്‍ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രജിൻലാലിന്റെ മൊഴിയും പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
പെട്രോളിന്റെ മണം അനുഭവപ്പെട്ടപ്പോള്‍ അതേക്കുറിച്ച് ചോദിച്ച സമയത്തുതന്നെ പിന്നില്‍നിന്ന് തീപ്പിടിത്തമുണ്ടായെന്നാണ് മൊഴി. രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതല്‍ പൊള്ളലേറ്റത്. രജിൻലാലുമായി തർക്കമുണ്ടായതിനെത്തുടർന്നാണ് സോന കാറിന്റെ പിൻസീറ്റില്‍ കയറിയതെന്നും പറയുന്നു. ഇതെല്ലാംകൂടി പരിഗണിച്ചാണ് അന്വേഷകസംഘം അവസാന നിഗമനത്തിലേക്ക് എത്തിയത്.
SUMMARY: Pregnant woman burnt to death; Sona brought petrol, police say husband had no role in planning
















