തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ. ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമാണ് ഇഡിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസ്സിനുമെതിരേയും മുദ്രാവാക്യം വിളിച്ചു. പോലിസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ പിടിച്ചു മാറ്റി.
റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷന്‍ ആണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയും മേനോന്‍ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇഡി സംഘ പരിവാറിന്റെ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റ് ആണ്.
സംഘപരിവാറിനെ എതിര്‍ക്കുന്നവരെ വേട്ടയാടുകയാണെന്നും നിയമപരമായും രാഷ്ട്രീയമായും എതിര്‍ത്തു തോല്‍പ്പിക്കുമെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ ബേക്കറി ജംങ്ഷനിലെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. സിഎംആർഎല്‍ മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
SUMMARY: ED raid on Pinarayi Vijayan’s house: Party workers protest
















