ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടർന്നുവീണു. രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യൂ തഹസില്‍ദാരുടെ കീഴില്‍ പ്രവർത്തിക്കുന്ന ഹൗസിംഗ് സെക്ഷനിലാണ് അപകടമുണ്ടായത്. ഓഫീസ് പ്രവർത്തനം പൂർണ്ണതോതില്‍ ആരംഭിക്കുന്നതിനും ജീവനക്കാരും ജനങ്ങളും എത്തിച്ചേരുന്നതിനും തൊട്ടുമുൻപായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.
അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ ചുരുക്കം ചില ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കമ്പ്യൂട്ടറുകളുടെയും മേശകളുടെയും മുകളിലേക്കാണ് പതിച്ചത്. വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് താലൂക്ക് ഓഫീസ് കെട്ടിടം ഇത്രയധികം തകരാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. ഓഫീസിന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും പലയിടത്തും വലിയ വിള്ളലുകളുണ്ട്.
മിക്ക ഭാഗങ്ങളും എപ്പോള്‍ വേണമെങ്കിലും അടർന്നുവീഴാവുന്ന അവസ്ഥയിലാണ്. കാലവർഷം ശക്തമായതോടെ കെട്ടിടത്തിന്റെ ചോർച്ചയും ദ്രവിക്കലും കൂടുതല്‍ വഷളായിരിക്കുകയാണ്. ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദിവസേന നൂറുകണക്കിന് സാധാരണക്കാർ എത്തുന്ന ഹൗസിംഗ് സെക്ഷൻ ആണിത്. താലൂക്ക് ഓഫീസിന് അടിയന്തിരമായി സുരക്ഷിതമായ മറ്റൊരു താല്‍ക്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
പുതിയ താലൂക്ക് ഓഫീസ് അനക്സ് നിർമ്മാണത്തിനുള്ള എല്ലാ പ്രാരംഭ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് പി പ്രസാദ് എംഎല്‍എ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് തന്നെ അനുമതി ലഭിച്ച പദ്ധതിയാണിത്. കെട്ടിടത്തിന്റെ ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതിനാലാണ് നിർമ്മാണപ്രവർത്തനങ്ങള്‍ തുടങ്ങാൻ വൈകിയത്. സാങ്കേതിക തിരുത്തലുകള്‍ പൂർത്തിയായാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിനായി അടുത്ത ദിവസം തന്നെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് എം.എല്‍.എ വ്യക്തമാക്കി.
SUMMARY: Concrete slabs from the roof of the Cherthala Taluk Office fell off
















