കൊച്ചി: കോറോ ഹെല്‍ത്തില്‍ ഇന്നും പ്രതിഷേധം തുടരുന്നു. ഓഫീസിലേക്ക് കയറ്റാത്തതിനെ തുടർന്ന് ജീവനക്കാർ പുറത്തുനില്‍ക്കുന്നു. ഓഫീസിനു മുന്നില്‍ തന്നെയിരിക്കുമെന്ന് ജീവനക്കാർ. കമ്പനി അധികൃതർ യാതൊരു തരത്തില്‍ അറിയിപ്പും നല്‍കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. ലേബർ ഓഫീസറുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസില്‍ ഇന്ന് ചർച്ച നടത്തും.
ഇന്നു സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസില്‍ പ്രവേശിക്കരുതെന്നാണ് കമ്പനി ഇപ്പോള്‍ കർശന നിർദ്ദേശം നല്‍കിയിരിക്കുന്നത്. ലേബർ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന പ്രാഥമിക ചർച്ചകളില്‍ പിരിച്ചുവിടല്‍ നടപടികള്‍ ഈ മാസം പത്താം തീയതി വരെ താല്‍ക്കാലികമായി മരവിപ്പിച്ചെന്ന് ധാരണയായിരുന്നുവെങ്കിലും ഈ ഒത്തുതീർപ്പില്‍ നിന്നാണ് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്മാറിയത്.
ഇതോടെ വഞ്ചിക്കപ്പെട്ട ജീവനക്കാർക്ക് ശക്തമായ പിന്തുണയുമായി എഐടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയൻ നേതാക്കളും ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നല്‍കാതെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിലെ ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെ കമ്പനി പെട്ടെന്ന് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്.
സാധാരണ പോലെ വെള്ളിയാഴ്ച ജോലിക്ക് എത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് കേരളത്തിലെ ഓഫീസുകള്‍ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയുമായിരുന്നു. ആശങ്കയിലായ ജീവനക്കാർ വിവരം പ്രാദേശിക എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളെ അറിയിച്ചതിനെ തുടർന്നാണ് ജില്ലാ ലേബർ ഓഫീസറും ട്രേഡ് യൂണിയൻ നേതാക്കളും വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടത്.
SUMMARY: Crisis deepens at Koro Health; employees barred from office
















