ബെംഗളൂരു: ഫിഫ ലോകകപ്പ് 2026 സെമിഫൈനലുകളും ഫൈനലും തത്സമയം കാണാൻ ഫുട്ബോൾ ആരാധകർക്ക് സൗകര്യമൊരുക്കുന്നതിനായി ബെംഗളൂരുവിലെ പബ്ബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക ഇളവ് നൽകി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, നഗര പോലീസ് കമ്മിഷണറേറ്റ് പരിധിയിലെ സ്ഥാപനങ്ങൾക്ക് നിശ്ചിത ദിവസങ്ങളിൽ പുലർച്ചെ 3.30 വരെ പ്രവർത്തിക്കാം.
ജൂലൈ 14–15, 15–16, 19–20 തീയതികളിലെ രാത്രികളിലാണ് ഇളവ് ബാധകമാകുക. സാധാരണയായി രാത്രി 1 മണിവരെയാണ് ഭക്ഷണവും മറ്റ് സേവനങ്ങളും അനുവദിക്കാറുള്ളത്. എന്നാൽ ലോകകപ്പ് മത്സരങ്ങളുടെ സമയക്രമം പരിഗണിച്ചാണ് ഈ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്.
ദേശീയ റെസ്റ്റോറന്റ് അസോസിയേഷനും ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകളും സംസ്ഥാന സർക്കാരിനോട് ഇത്തരമൊരു ഇളവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിയമ-സമാധാന സാഹചര്യം വിലയിരുത്തിയാണ് ബെംഗളൂരു സിറ്റി പോലീസ് പ്രത്യേക ഉത്തരവിറക്കിയത്.
അനുമതി ലഭിച്ച സ്ഥാപനങ്ങൾ നിയമലംഘനങ്ങള്‍ ഇല്ലെന്നു ഉറപ്പാക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളും പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ഫുട്ബോൾ ആരാധകർ ഉത്തരവാദിത്തത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആവശ്യമായ സ്ഥലങ്ങളിൽ അധിക പോലീസ് സുരക്ഷയും ഒരുക്കും.
ബെംഗളൂരു രാജ്യത്തെ പ്രധാന ഫുട്ബോൾ ആരാധക നഗരങ്ങളിലൊന്നായതിനാൽ, ലോകകപ്പ് സെമിഫൈനലുകളും ഫൈനലും കാണാൻ ആയിരക്കണക്കിന് ആളുകൾ പബ്ബുകളിലും സ്പോർട്സ് ബാറുകളിലും എത്തുമെന്നാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതീക്ഷ.
SUMMARY: Bengaluru restaurants can remain open till 3.30 a.m. for FIFA football world cup matches
















