വയനാട്: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാർ. 35 പേരെ വെറുതേ വിട്ടു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറഞ്ഞത്. ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ആണ് ഒന്നാം പ്രതി. എന്നാല്‍ ഗീതാനന്ദനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെയാണ് കെ വി വിനോദ് എന്ന പോലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളില്‍ ഒന്നാണ് മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം. 2001ല്‍ എ.കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോള്‍ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികള്‍ക്ക് ഭൂമി നല്‍കാം എന്നുള്ളത്.
മൂന്നുവർഷം കഴിഞ്ഞ് ജനുവരിയില്‍ ഉറപ്പ് പാലിക്കാത്തതിനാല്‍ സി.കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. ചർച്ചകള്‍ ഫലം കാണാത്തതിനെ തുടർന്ന് ഫെബ്രുവരി 19ന് പോലീസ് നടപടി ആരംഭിച്ചു. ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ കത്തിച്ചു.
18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പോലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികള്‍ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി.കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റിരുന്നു.
SUMMARY: 22 accused found guilty in the case involving the killing of a police officer at Muthanga 23 years ago; 35 accused acquitted
















