തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ മലയാളി വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജിയാണ് (21) മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.
കോളേജിലെ അധ്യാപകരുടെയും അധികൃതരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അൻസിജിയുടെ കുടുംബം ആരോപിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കലില്‍ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കഴിഞ്ഞദിവസം അൻസിജി എടുത്തുചാടിയത്. കൈകാലുകളും ശരീരഭാഗങ്ങളും ഒടിഞ്ഞ നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അൻസിജി ഉള്‍പ്പെടെയുള്ള വിദ്യാർഥിനികള്‍ മോശം ഭക്ഷണം ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമരം നടത്തിയിരുന്നു. തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ അന്ന് കോളേജ് ഹോസ്റ്റിലില്‍ നിന്ന് പുറത്താക്കി.
ഇതിനുശേഷം സ്വകാര്യ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന ഈ വിദ്യാർഥികളെ അധ്യാപകരും മാനേജ്മെന്റ് അധികൃതരും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദ്യാർഥിനി കോളേജില്‍ മൊബൈല്‍ ഫോണുമായി എത്തിയത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഉയർന്ന ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതർ പറഞ്ഞു.
SUMMARY: A Malayali student died after jumping from the building of a private nursing college in Tamil Nadu
















