ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ ശ്രീകുമാറിന്റെ ശ്രദ്ധേയമായ കാവ്യകൃതി ‘കീഴാളൻ’ കന്നഡയിലേക്ക് ‘മണ്ണിന മഞ്ച’ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരിയും പരിഭാഷകയുമായ ഡോ. സുഷ്മ ശങ്കർ ആണ്.
ബെംഗളൂരുവിലെ ഇന്ദിര നഗര്‍ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന സുരഭിലം സർഗസംഗമം പരിപാടിയില്‍ മണ്ണിന മഞ്ചയുടെ പ്രകാശനം കേരള സമാജം അധ്യക്ഷൻ എം ഹനീഫ് കവയത്രി നാഗ ജ്യോതിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, സുരേഷ് മണ്ണാറശാല, അനുരാധ നാലപ്പാട്, അനാമിക ഹരിപ്പാട് എന്നിവരുൾപ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തൊഴിലാളികളുടെയും അധഃസ്ഥിതരുടെയും ജീവിതവേദനകളും പോരാട്ടങ്ങളും ആത്മാഭിമാനവും സാമൂഹികനീതിക്കായുള്ള ശബ്ദവും മനുഷ്യസ്നേഹവും ശക്തമായി ആവിഷ്കരിക്കുന്ന കുരീപ്പുഴയുടെ കവിതകൾ മറ്റൊരു ദ്രാവിഡ ഭാഷയിലേക്കെത്തുന്നതിലൂടെ മലയാള-കന്നഡ സാഹിത്യങ്ങൾ തമ്മിലുള്ള സാംസ്കാരികവും സാഹിത്യപരവുമായ ബന്ധം കൂടുതൽ ശക്തമാകുകയാണ്.

മലയാളത്തിന്റെ കാവ്യഭാവവും കുരീപ്പുഴയുടെ സാമൂഹികബോധവും നിലനിർത്തിക്കൊണ്ടാണ് ‘കീഴാളൻ’ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് ഡോ. സുഷമ ശങ്കർ പറഞ്ഞു. മലയാളത്തിനും കന്നഡയ്ക്കുമിടയിൽ സാഹിത്യപരമായ ഒരു പാലം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഭാഷാ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നും അവർ വ്യക്തമാക്കി.
ഒ.എൻ.വി കുറിപ്പിൻറെ ഭൂമിക്കൊരു ചരമഗീതം, അക്ഷരം കവിതാ സമാഹാരങ്ങളും, മഹാകവി അക്കിത്ത
ത്തിൻറെ ‘ഇടിഞ്ഞു പൊളിഞ്ഞ ലോകവും’ ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസവും’ ഇടശ്ശേരി ഗോവിന്ദൻ നായരുടെ ‘പൂതപ്പാട്ടും’ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കവി ഡോ. സി.നാരായണ റെഡ്ഡിയുടെ ജ്ഞാനപീഠ പ്രശസ്തി പുരസ്കൃത മഹാകാവ്യം ‘വിശ്വംഭരം’, തെലുങ്കിൽ നിന്നും ‘കുയിൽപ്പാട്ട് ഒരു മതിപ്പീട്’ തമിഴിൽ നിന്നും മലയാളത്തിലേക്ക് സുഷമ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളുടെ സാമൂഹിക പ്രസക്തിയും മാനവികതയും കന്നഡ വായനക്കാരിലേക്കെത്തിക്കുന്ന ‘മണ്ണിന മഞ്ച’ത്തിൽ ജെസ്സി, വീണ വിൽപ്പനക്കാരൻ, ഫാത്തിമ തുരുത്ത് മുതലായ വളരെ പ്രസിദ്ധമായ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
















