ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ എംപി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഹാസനിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് എസ്ഐടി. തിരഞ്ഞെടുപ്പ് ഫലം നാലിനു വരാനിരിക്കെ പ്രജ്വലിനെ ഹാസിലെത്തിച്ചേക്കും.
കസ്റ്റഡിയിൽ തുടരുന്ന പ്രജ്വലിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തെങ്കിലും തുടർച്ചയായി ഒഴിഞ്ഞുമാറുകയാണ് ഇയാൾ. തനിക്കെതിരായ ഗൂഢാലോചനയാണ് കേസെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കള്ളക്കേസാണെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞതായാണ് വിവരം. ജർമ്മനിയിൽനിന്ന് തിരിച്ചെത്തിയ പ്രജ്വലിനെ വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് എസ്.ഐ.ടി അറസ്റ്റു ചെയ്തത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രജ്വലിന്റെ മാതാവ് ഭവാനി രേവണ്ണ ഒളിവിൽ പോയതായാണ് വിവരം. കേസിന്റെ തുടക്കത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാറാണെന്ന് ഭവാനി അറിയിച്ചിരുന്നു. എന്നാൽ അന്വേഷണസംഘം വീട്ടിലെത്തിയപ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫായിരുന്നു. സഹകരിക്കാത്ത പക്ഷം ഇവരെ എസ്ഐടി അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.
TAGS:KARNATAKA POLITICS, CRIME
KEYWORDS: Prajwal revanna not coperating with sit