കൊച്ചി: കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.30ന് നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. കാക്കനാട് കുന്നുംപുറത്ത് തുടങ്ങി. വയഡെക്ട് സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ജോലിയാണ് കരാർ നേടിയ അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചർ ആരംഭിച്ചത്.
കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പാതയാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്നത്. മുംബൈ ആസ്ഥാനമായ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. 2026 മാർച്ചിനകം ഈ റൂട്ടിൽ ട്രെയിൻ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന നിർദേശമാണ് കെ.എം.ആർ.എൽ. കരാര്‍ കമ്പനിക്ക് നല്‍കിയിരിക്കുന്നത്.
രണ്ടാംഘട്ടത്തിന് 1957 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത് 11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ കാലാവധി 600 ദിവസമാണ്. സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണജോലികൾ നേരത്തേ ആരംഭിച്ചിരുന്നു.
കലൂർ സ്‌റ്റേഡിയം സ്‌റ്റേഷൻതന്നെയാണ് ‘പിങ്ക് പാത’ എന്നുപേരുള്ള കാക്കനാട് പാതയുടെ ആദ്യ സ്‌റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്രപാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് മറ്റ് സ്‌റ്റേഷനുകൾ.
<br>
TAGS : KOCHIN METRO | ERNAKULAM NEWS
SUMMARY : Kochi Metro Phase II; Piling of Kakkanad route has started