ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ബേക്കറികൾ, മാളുകൾ, പലചരക്ക് കടകൾ, പഴം-പച്ചക്കറി സ്റ്റാളുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ചൊവ്വാഴ്ച ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് മാർഗനിർദേശം പുറത്തിറക്കിയത്.
ഹോട്ടലുകളും റസ്റ്റോറൻ്റുകളും അവയുടെ രജിസ്ട്രേഷനും പെർമിറ്റും സന്ദർശകർക്ക് കാണുന്ന വിധത്തിൽ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും, അവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്. സ്ഥാപനങ്ങൾ സുരക്ഷാ റിപ്പോർട്ടും പ്രവർത്തനാനുമതിക്കായി ലൈസൻസും നേടണം. ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ വൃത്തിയുള്ളതായിരിക്കണം. വിഭവങ്ങളിൽ അജിനോമോട്ടോ അല്ലെങ്കിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്നിവ ചേർക്കാൻ പാടുള്ളതല്ല.
പച്ചക്കറി വിൽക്കുന്നവർ പെർമിറ്റ് വാങ്ങുകയും പച്ചക്കറികൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ കീടനാശിനി നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. പച്ചക്കറികൾക്ക് കൃത്രിമ നിറം നൽകുന്നുണ്ടോയെന്ന് ബന്ധപ്പെട്ട അധികൃതർ പരിശോധിക്കുകയും വേണം. ബേക്കറികളും കേക്ക് നിർമ്മാതാക്കളും മധുരപലഹാര നിർമ്മാതാക്കളും ഇവയിൽ ദ്രാവക നൈട്രജൻ ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ട്. കൂടാതെ കേക്കുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കരുത്.
മാളുകളും ഭക്ഷ്യ ഉൽപന്നങ്ങളിൽ മായം ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഭക്ഷ്യ ഉൽപന്നങ്ങൾ നൽകുന്ന ഔട്ട്‌ലെറ്റുകൾ നിർബന്ധമായും അതാത് കോർപറേഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
TAGS: KARNATAKA | GUIDELINES
SUMMARY: New rules for bakeries, hotels and malls for maintaining quality of food products