കൊച്ചി: പോക്സോ കേസില്‍ മോൻസണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്നായിരുന്നു മോൻസനെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും.
കേസില്‍ രണ്ടാം പ്രതിയായിരുന്നു മോൻസണ്‍. മറ്റൊരു പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് മോൻസണ്‍ ജയിലിലാണ്. മോൻസണ്‍ മാവുങ്കലിനെതിരായ രണ്ടാമത്തെ കേസിലാണ് വിധി വന്നത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരിയുടെ 17കാരിയായ മകളെ ജോഷി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ച കുറ്റമാണ് മോൻസണിന്റെമേല്‍ ചുമത്തിയിരുന്നത്.
അതേസമയം 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മോൻസണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കഴിഞ്ഞവർഷം ജൂണില്‍ എറണാകുളം പോക്‌സോ കോടതി വിധിച്ചിരുന്നു. പോക്‌സോ അടക്കം വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്.
മോൻസണിന്റെ വീട്ടില്‍ 2019ലാണ് ആദ്യ പീഡനം നടന്നത്. പിന്നീട് പെണ്‍കുട്ടി പ്രായപൂർത്തിയായതിന് ശേഷവും നിരവധി തവണ പീഡിപ്പിച്ചു. കേസില്‍ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതേസമയം, തന്നെ ബോധപൂർവം കുടുക്കാനായി പോലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നല്‍കുകയായിരുന്നുവെന്നാണ് മോൻസണ്‍ വാദിച്ചത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയായിരുന്നു.
TAGS : MONSON MAVUNKAL | BAIL
SUMMARY : Monson Mavunkal acquitted in POCSO case