തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലു മണിക്ക്. മുഖ്യമന്ത്രിക്കു പുറമേ റവന്യൂ, നിയമം, വഖ്ഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലാണ് യോഗം.
ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിനെതിരെ ഫാറൂഖ് കോളജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ പരിഗണിക്കും. അന്തിമ തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലുണ്ടാകും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകും.
അതേസമയം, മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും. ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രൈബ്യൂണല്‍ പരിഗണിക്കുക. വഖഫ് ബോര്‍ഡ് 2019ല്‍ ഫാറൂഖ് കോളജ് മാനേജ്മെന്‍റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് റജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വില്‍പന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നാണ്ഫാറൂഖ് കോളജിന്‍റെ വാദം. ഫാറൂഖ് കോളജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍ തീരുമാനത്തിലെത്തുക. ജഡ്ജി രാജന്‍ തട്ടിലാണ് കേസ് പരിഗണിക്കുന്നത്.
<BR>
TAGS : MUNAMBAM ISSUE | WAQF LAND
SUMMARY : The Munambam Land dispute; A high level meeting called by Chief Minister today