തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെയുള്ള പ്രോസിക്യൂഷൻ തെളിവെടുപ്പാണ് ഇന്ന് കോടതിയില്‍ പൂർത്തിയായത്. പ്രതികള്‍ക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്.
കേസ് തെളിയിക്കാൻ പ്രതികള്‍ക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയത്. 2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലർത്തി കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. പലപ്പോഴായി ശീതളപാനീയത്തില്‍ ഗുളിക കലർത്തി നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവില്‍ വിദഗ്ധമായി വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലർത്തി നല്‍കി കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.
2022 ഒക്ടോബർ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റില്‍ പരതി കണ്ടെത്തിയിരുന്നു. വിദ്ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ വച്ച് ഷാരോണ്‍ മരിക്കുന്നത്.
TAGS : SHARON MURDER CASE
SUMMARY : Sharon’s murder case: evidence collection has been completed