പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അഗളി ഡിവൈ.എസ്.പി അറിയിച്ചു. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിജുവിനെയാണ് കെട്ടിയിട്ട് മർദിച്ചത്. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് ക്രൂരത. ഗുരുതരമായി പരുക്കേറ്റ ഷിജു കോട്ടത്തറ ആശുപത്രിയിൽ ചികിത്സതേടി.
മെയ് 24ന് അട്ടപ്പാടി ഗൂളിക്കടവ് – ചിറ്റൂർ റോഡിലാണ് ആദിവാസി യുവാവിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചത്. മദ്യലഹരിയിലായ സിജു കല്ലെറിഞ്ഞ് വാഹനം തകർത്തതിനെ തുടർന്നാണ് പാൽ കലക്ഷൻ വാഹനത്തിൽ വന്ന ചിലരും നാട്ടുകാരും ചേർന്ന് കെട്ടിയിട്ട് മർദിച്ചത്. പോലീസിനെ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടും എത്തിയില്ല. അതുവഴി വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ ദേഹമാസകലം പരുക്കേറ്റ സിജുവിനെ അവരുടെ വാഹനത്തിൽ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഡോക്ടർമാർ മരുന്ന് നൽകി പറഞ്ഞയച്ചു.
പിന്നീട് തിങ്കളാഴ്ച വൈകുന്നേരമാണ് കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ എത്തി ഇവർ അഡ്മിറ്റാകുന്നതും പുറംലോകം അറിയുന്നതും. പാൽ കലക്ഷന് പോകുന്ന വാഹനം കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത അഗളി പോലീസിന്റെ അന്വേഷണം പുരോഗമിക്കവെയാണ് പ്രതികൾ പിടിയിലാകുന്നത്. മദ്യലഹരിയിൽ വാഹനം തടയുകയും കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തുവെന്നാരോപിച്ച് പിക്കപ്പ് വാൻ ഉടമ ജിംസണും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
<BR>
TAGS : YOUTH ASSAULTED, PALAKKAD,
SUMMARY : Accused who tied up, stripped and beat a tribal youth arrested, arrested from Coimbatore