ബെംഗളൂരു: സാധുവായ കാരണങ്ങളും മുൻകൂർ അറിയിപ്പും കൂടാതെ ഗിഗ് തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. തൊഴിൽ വകുപ്പ് തയ്യാറാക്കിയ ബില്ലിലാണ് പുതിയ നിർദേശം. പിരിച്ചുവിടുന്നതിനു മുമ്പ് 14 ദിവസത്തെ മുൻകൂർ അറിയിപ്പ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. പരമ്പരാഗത മുതലാളി-തൊഴിലാളി ബന്ധത്തിനുപുറത്ത് തൊഴിൽ കണ്ടെത്തുകയോ തൊഴിലെടുക്കുകയോചെയ്യുന്ന വ്യക്തിയെയാണ് കേന്ദ്രസർക്കാർ 2020-ൽ ഇറക്കിയ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി, ഗിഗ് വർക്കറായി നിർവചിച്ചിരിക്കുന്നത്.
ഭരണകക്ഷിയായ കോൺഗ്രസ് കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബെംഗളൂരുവിൽ രണ്ട് ലക്ഷം ഗിഗ് തൊഴിലാളികളുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്ക്.
തൊഴിലാളിയും തൊഴിൽ ദാതാവും തമ്മിലുള്ള കരാറിൻ്റെ നിബന്ധനകളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, 14 ദിവസത്തിൽ കുറയാതെ നോട്ടീസ് നൽകണം. അല്ലാത്തപക്ഷം തൊഴിലാളികൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്. പുതിയ തൊഴിൽ നിയമപ്രകാരം സർക്കാർ ഗിഗ് വർക്കേഴ്സ് വെൽഫെയർ ബോർഡ് രൂപീകരിക്കും. ഈ ബോർഡ് എല്ലാ ഗിഗ് തൊഴിലാളികളെയും അഗ്രഗേറ്റർമാരെയും അംഗീകൃതമായി രജിസ്റ്റർ ചെയ്യും. തൊഴിൽ മന്ത്രി അധ്യക്ഷനായ 10 അംഗ ബോർഡിൽ ഗിഗ് തൊഴിലാളികളുടെ രണ്ട് പ്രതിനിധികളും അഗ്രഗേറ്റർമാരിൽ നിന്ന് രണ്ട് പേരും ഒരു സിവിൽ സൊസൈറ്റി അംഗവും ഉണ്ടാകും. ഇവരെയെല്ലാം സർക്കാർ നാമനിർദ്ദേശം ചെയ്യും.
ഇതിനു പുറമെ അവകാശങ്ങൾ, പേയ്‌മെൻ്റുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിക്കുന്നതിന് ഗിഗ് തൊഴിലാളികൾക്കായി പരാതി പരിഹാര സംവിധാനം സർക്കാർ നിർദേശിച്ചിട്ടുണ്ട്.
TAGS: KARNATAKA | GIG WORKERS
SUMMARY: Gig workers cant be terminated without prior notice says govt