ബെംഗളൂരു: ഉരുൾപൊട്ടൽ നാശംവിതച്ച ചൂരൽമലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കർണാടക മന്ത്രി വയനാട്ടിലേക്ക്. നിലവിൽ സൈന്യവും നാട്ടുകാരും സന്നദ്ധ സംഘങ്ങളുമാണ് ഇവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് വയനാട്ടിലേക്ക് എത്തുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളത്തെ സഹായിക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് കർണാടക മന്ത്രിയും എത്തുന്നത്. വയനാട്ടിനായി കർണാടകയുടെ ഭാഗത്ത് നിന്ന് എത്തിക്കുന്ന സഹായങ്ങൾ മന്ത്രി ഏകോപിപ്പിക്കും. നേരത്തെ മലയാളികളായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായിക്കാൻ കർണാടക സർക്കാർ വയനാട്ടിലേക്ക് നിയോഗിച്ചിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ പരുക്കേറ്റവരെ സഹായിക്കാനായി പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മന്ത്രി ഒ.ആർ. കേളുവിന്റെ നിർദേശ പ്രകാരമാണ് മെഡിക്കൽ സംഘം എത്തുന്നത്. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ അടങ്ങിയ സംഘം കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കാനാണ് ശ്രമിക്കുന്നത്.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 200ലധികം മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 106 പേർ ക്യാമ്പുകളിൽ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
TAGS: KARNATAKA | WAYANAD LANDSLIDE
SUMMARY: Karnataka minister leaves for wayanad amid rescue mission