ബെംഗളൂരു: സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമനടപടികൾ കുടുതൽ ശക്തമാക്കാനൊരുങ്ങി സർക്കാർ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ജാമ്യമില്ലാതാക്കുന്നതിനും പത്ത് വർഷം മുതൽ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള നിയമഭേദഗതിയെപ്പറ്റി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ മയക്കുമരുന്ന് വിൽപ്പന സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. ആരോഗ്യ -കുടുംബക്ഷേമം, പ്രാഥമിക-ഉന്നത വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാരും സംഘത്തിൽ ഉൾപ്പെടും. സംസ്ഥാനത്തെ അനധികൃത മയക്കുമരുന്ന് വ്യാപാരം തടയാൻ ആരംഭിച്ച നടപടികളുടെ പുരോഗതി അവലോകനം ചെയ്യാൻ എല്ലാ മാസവും യോഗം ചേരുവാനും തീരുമാനമായി.
ഹരിയാന, ഒഡീഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കർണാടകയിലേക്ക് മയക്കുമരുന്ന് കൂടുതലായി എത്തുന്നതെന്നനും സിദ്ധരാമയ്യ പറഞ്ഞു. ഇവ ഫലപ്രദമായി തടയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | DRUG CASES
SUMMARY: Karnataka Govt to take stringent actions against drug cases