തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിൻ്റെ നിർമ്മാണം ഈ മാസം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. ടൗണ്‍ഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എംഎല്‍എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ദുരന്തബാധിതരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ പുനരധിവാസം വൈകിപ്പിച്ചെന്നും ടി സിദ്ദിഖ് എംഎല്‍എ കുറ്റപ്പെടുത്തി.
ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാൻ പോലും സർക്കാർ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. പുനരധിവാസം എങ്ങും എത്താത്ത സാഹചര്യം സഭ നിർത്തിവച്ച് ചർച്ചചെയ്യണം. ദുരന്തമുണ്ടായിട്ട് എട്ട് മാസമായി. ഉടുതുണിക്ക് മറുതുണി നഷ്ടമായവരാണ് ദുരിത ബാധിതർ. ഇന്ത്യയിലല്ലേ കേരളം എന്ന് തോന്നും കേന്ദ്ര നിലപാട് കാണുമ്പോഴെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച് സഭ വിട്ടു.
TAGS : WAYANAD
SUMMARY : Mundakai-Churalmala rehabilitation; Chief Minister to lay foundation stone for township on March 27