തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വി ഡി സതീശനുമുള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യു ഡി എഫ്, എല്‍ ഡി എഫ് നേതാക്കള്‍ ആശംസകള്‍ നേർന്നു.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരില്‍ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പിതാവിനെ പോലെയുള്ള നിയമസഭാ സാമാജികനാവാനാണ് ശ്രമിക്കുന്നത്. ഇങ്ങോട്ട് പറഞ്ഞയച്ച പാർട്ടിയോടും ജനങ്ങളോടും കൂറുള്ളയാളായി പ്രവർത്തിക്കാൻ ശ്രമിക്കും. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികള്‍ പുനരാവഷ്കരിക്കണം, കാട്ടുമൃഗ ശല്യം പരിഹരിക്കണമെന്നും അതിനാണ് പ്രാധാന്യം നല്‍കുകയെന്നും ആര്യാടൻ പറഞ്ഞു.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ 19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.
SUMMARY: Aryadan Shoukath takes oath as Nilambur MLA