ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കി തമിഴ് നാട്ടിലെ കോൺഗ്രസ് എംപി. മുൻമന്ത്രിയും ബിജെപി നേതാവുമായ ജനാർദന റെഡ്ഡിയുടെപേരിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് എംപി ശശികാന്ത് സെന്തിലാണ് കേസ് ഫയല്‍ ചെയ്തത്.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെപേരിലുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ക്രിമിനൽ മാനനഷ്ടക്കേസിന് ഹർജി സമർപ്പിച്ചത്. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നൂറോളം സ്ത്രീകളുടെ മൃതദേഹം ധർമസ്ഥലയിൽ കുഴിച്ചുമൂടിയിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ ശശികാന്ത് സെന്തിലാണ് എന്നായിരുന്നു റെഡ്ഡിയുടെ ആരോപണം. ഹർജി സ്വീകരിച്ച കോടതി ഈ മാസം 12-ന് വാദം കേൾക്കും.
കർണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന തമിഴ്‌നാട് സ്വദേശിയായ ശശികാന്ത് സെന്തിൽ ജോലിയുപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. നിലവിൽ തിരുവള്ളൂരിൽനിന്നുള്ള ലോക്‌സഭാംഗമാണ്. മുൻപ് ധർമസ്ഥല ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളി തമിഴ്‌നാട് സ്വദേശിയാണെന്നും ഇയാളെക്കൊണ്ട് ഇത് ചെയ്യിച്ചത് ശശികാന്ത് സെന്തിലാണെന്നുമായിരുന്നു റെഡ്ഡി ആരോപിച്ചത്.
SUMMARY: Dharmasthala; Congress MP files defamation case against BJP leader