ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ന് രണ്ട് മലയാള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശ്രീകാന്ത് പങ്ങപ്പാട്ട് സംവിധാനം ചെയ്ത ‘ഭൂതലം’ ലുലുമാളിലെ സിനി പോളിസ് സ്‌ക്രീന്‍ നാലില്‍ വൈകിട്ട് 5. 20നും, ജി അരവിന്ദന്റെ വാസ്തുഹാര സ്‌ക്രീന്‍ മൂന്നില്‍ വൈകിട്ട് 5 30നും പ്രദര്‍ശിപ്പിക്കും. പ്രശസ്തമായ വാന്‍കൂവര്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ‘ഭൂതലം’ ഇടം നേടിയിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ ലോകത്തിലെ ആവാസവ്യവസ്ഥയ്ക്കു ആഘാതമേല്‍പിച്ചു തുടങ്ങിയ വര്‍ത്തമാനകാലത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. ഇന്ത്യന്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിപ്പിക്കുന്നത്. റിസ്റ്റോര്‍ഡ് ക്ലാസിക്ക്‌സ് വിഭാഗത്തിലാണ് വാസ്തുഹാരയുടെ പ്രദര്‍ശനം.
ഉച്ചയ്ക്ക് 2.30ന് ലുലുമാളിലെ ഓപ്പൺ ഫോറത്തിൽ പ്രശസ്ത ചലച്ചിത്ര ചിത്രസംയോജകന്‍ എ. ശ്രീകർ പ്രസാദും, വൈകിട്ട് അഞ്ചിന് സംവിധായകൻ അനുരാഗ് കശ്യപും സംസാരിക്കും.
മേളയുടെ രണ്ടാം ദിനമായ ഇന്നലെ മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം 52 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തീയറ്ററുകളിലെല്ലാം വന്‍ തിരക്കായിരുന്നു. മലയാളചിത്രങ്ങളും നിറഞ്ഞ കയ്യടി നേടി. ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ കെ.ആര്‍.ഉണ്ണി സംവിധാനം ചെയ്ത പ്രഗ്‌നന്റ് വിഡോ, ബോബന്‍ ഗോവിന്ദന്റെ മലവാഴി എന്നിവയും റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അരവിന്ദന്റെ ‘ചിദംബരം’വുമാണ് പ്രദര്‍ശിപ്പിച്ചത്.
മുഖ്യ വേദിയായ ലുലുമാളിലെ സിനിപോളിസില്‍ 11 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, സുചിത്ര ഫിലിം സൊസൈറ്റിയിലും പ്രദര്‍ശനങ്ങള്‍ ഉണ്ട്. ഫെബ്രുവരി ആറിനാണ് മേളയുടെ കൊടിയിറക്കം.
ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂള്‍:

SUMMARY: Bengaluru International Film Festival; Srikanth Pangappattu’s ‘Bhoothalam’ to be screened today
















