ഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം. അക്കൗണ്ട് തുറക്കുമ്പോള്‍ കാണിക്കുന്ന പോപ്പ്-അപ്പ് സന്ദേശത്തിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് ഡിജിറ്റല്‍ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം.
തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്. വെറും അഞ്ച് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 10 ദശലക്ഷം ഫോളോവേഴ്‌സ് (ഒരു കോടി) എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടിരുന്നു.
ചിത്രങ്ങളും ചെറുവീഡിയോകളും ഉൾപ്പെടെ അമ്പതോളം പോസ്റ്റുകൾ മാത്രമാണ് ഇതിനകം സിജെപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ബിജെപിയെ പിന്നിലാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പൂട്ടിയത്. 1.65 ലക്ഷത്തിലധികം ഫോളോവേഴ്സായിരുന്നു അക്കൗണ്ടിന് എക്സില്‍ ഉണ്ടായിരുന്നത്. ‘CJP_2029’ എന്ന യൂസർനെയിമുള്ള ഈ അക്കൗണ്ടില്‍ ‘Account Withheld’ (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്നാണ് കാണിക്കുന്നുത്.
ഇതിന് താഴെയായി “നിയമപരമായ ആവശ്യത്തെത്തുടർന്ന് @CJP_2029 ഇന്ത്യയില്‍ തടഞ്ഞുവെച്ചിരിക്കുന്നു” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സിജെപിയുടെ ഇൻസ്റ്റാഗ്രാമാം ഫോളോവോഴ്സിൻ്റെ എണ്ണം ഇതുവരെ 13.2 മില്യണ്‍ പിന്നിട്ടു. ഇതോടെ മെയ് 16ന് മാത്രം ആരംഭിച്ച പേജിൻ്റെ ഫോളോവോഴ്സിൻ്റെ എണ്ണം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഔദ്യോഗിക പേജിനെയും മറികടന്നിരുന്നു.
സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കള്‍ ആർടിഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ ‘പാറ്റകളെപ്പോലെ’ ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഇതിനോടുള്ള ഡിജിറ്റല്‍ പ്രതിഷേധമെന്നോണമാണ് മേയ് 16ന് കോക്രോച്ച് ജനതാ പാർട്ടിക്ക് തുടക്കമിട്ടത്.
‘മടിയന്മാരും, എപ്പോഴും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കള്‍ക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാഗ്‌ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റല്‍ പാർട്ടിയുടെ സ്ഥാപകൻ.
2020 മുതല്‍ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്. ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തെ തള്ളിയ അഭിജീത്, ഒരു പ്രധാനമന്ത്രിയോട് വിയോജിപ്പുകള്‍ ഉണ്ടാകാമെങ്കിലും പൗരന്മാരെ പരാദങ്ങളെന്ന് വിളിക്കാൻ ചീഫ് ജസ്റ്റിസിന് അവകാശമില്ലെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
SUMMARY: Cockroach Janata Party’s X account closed
















