ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയായി വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. അടുത്ത ആഴ്ചയായിരിക്കും ശിവകുമാറിന്റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് വിവരം. നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡി.കെ. ശിവകുമാർ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ പരിഗണനയിൽ വന്നിരുന്നെങ്കിലും, ഒടുവിൽ ഹൈക്കമാൻഡ് ശിവകുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. ഡി.കെ ശിവകുമാറിന് അനുകൂലമായി ഹൈക്കമാൻഡ് നിലപാട് എടുത്തതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയും. മുഖ്യമന്ത്രി മാറ്റത്തിനൊപ്പം കർണാടക മന്ത്രിസഭയിൽ വൻ അഴിച്ചുപണിയും പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനവും ഉടൻ ഉണ്ടായേക്കും.
ദീർഘനാളായി നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവില്‍ സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഇന്നലെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയോട് മാറിനിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്. ഹൈക്കമാൻഡ് നിർദ്ദേശം അദ്ദേഹം അംഗീകരിച്ചതായാണ് വിവരം.
2023 മെയ് 20-നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർണാടകത്തിൽ അധികാരമേറ്റത്. ഇരുനേതാക്കളും രണ്ടര വർഷംവീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ. കാലാവധിയുടെ പകുതി കഴിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിച്ചുവെങ്കിലും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. കേരളത്തിൽ ഹൈക്കമാൻഡിൻ്റെ ആദ്യ തീരുമാനം മാറ്റി വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് കർണാടകയിൽ ശിവകുമാർ വീണ്ടും ഇക്കാര്യം ഉന്നയിച്ചുള്ള സമ്മർദം ശക്തമാക്കിയത്.
SUMMARY: DK Shivakumar may take oath as CM next week, reports
















