ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി 13-ാം വാർഡില്‍ നിന്ന് മത്സരിച്ച ഇയാള്‍ ബിജെപി ഉള്‍പ്പെടെയുള്ള പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് കൗണ്‍സിലറായത്.
2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ വിജയം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഈ വാർഡില്‍ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് പങ്കാർക്കറുടെ തെരഞ്ഞെടുപ്പ് വിജയം. ഇതുവരെ തനിക്കെതിരെ കുറ്റങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് ഫലപ്രഖ്യാപനത്തിന് ശേഷം ഇയാള്‍ പ്രതികരിച്ചത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പങ്കാർക്കറും അനുയായികളും വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബർ 5-നാണ് ബെംഗളൂരുവിലെ വീടിന് മുന്നില്‍ വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ച ഈ കേസില്‍ പങ്കാർക്കറെ പ്രതിയാക്കി ചേർത്തിരുന്നു.
തുടർന്ന് ജയിലിലായ ഇയാള്‍ക്ക് 2024 സെപ്റ്റംബർ 4-നാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ 2001 മുതല്‍ 2006 വരെ അവിഭക്ത ശിവസേനയുടെ കൗണ്‍സിലറായി ജല്‍ന മുനിസിപ്പല്‍ കൗണ്‍സിലില്‍ ഇയാള്‍ പ്രവർത്തിച്ചിട്ടുണ്ട്.
SUMMARY: Gauri Lankesh murder case accused wins landslide victory in elections














