ശ്രീനഗർ: കഷ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സോജില ചുരത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സീറോ പോയിന്റിന് സമീപമുണ്ടായ അപകടത്തിൽ നിരവധി വാഹനങ്ങൾ മഞ്ഞിനടിയിൽപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തെത്തുടർന്ന് ശ്രീനഗർ-ലേ ദേശീയ പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഹിമപാതത്തിനടിയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനവും തുടരുകയാണ്. സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. റോഡിൽ പൂർണമായും മഞ്ഞുമൂടിയിരിക്കുന്നതിനാൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കടന്നുപോകുന്നതിൽ തടസ്സം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് ഈ മേഖലയിലേക്ക് ഏതാണ് ഇതുവരെ സാധിച്ചിട്ടില്ല. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
Snow Avalanche hits Zojila Pass on Sonamarg–Drass Road, Several Vehicles Hit pic.twitter.com/iRB8acpP2J
— Kashmir Weather (@Kashmir_Weather) March 27, 2026
കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ദുരന്ത സാധ്യത നിലനിന്നിരുന്നു. മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ സോനമാർഗ്-കാർഗിൽ പാത താത്കാലികമായി അടച്ചു. കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Heavy avalanche at Sojila Pass; 2 dead















