കൊച്ചി: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് 17 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് അടിയന്തിര നടപടി. സംഭവത്തില്‍ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി ദേവസ്വം, സംസ്ഥാന സർക്കാർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
വരുന്ന ജൂണ്‍ 16-നകം വിഷയത്തില്‍ വിശദമായ വിശദീകരണം നല്‍കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണശാലയില്‍ ഏപ്രില്‍ 21-നാണ് നാടിനെ നടുക്കിയ വൻ സ്ഫോടനമുണ്ടായത്. അപകടത്തിന്റെ ആഘാതത്തില്‍ നിർമ്മാണശാല പൂർണ്ണമായും തകരുകയും വയോധികരും തൊഴിലാളികളും ഉള്‍പ്പെടെ 17 പേർ മരണപ്പെടുകയും ചെയ്തിരുന്നു.
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പാടശേഖരങ്ങളില്‍ 500 മീറ്റർ അകലെ വരെ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ദുരന്തത്തിന് പിന്നാലെ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെയാണ് അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷൻ ചെയർമാനായി നിയോഗിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
SUMMARY: Mundathikode fireworks tragedy: High Court takes suo motu cognizance of case
















