കോഴിക്കോട്: വർഗീയ അനൗൺസ്മെന്റ് നടത്തിയെന്ന ആരോപണത്തിൽ പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണനെതിരെ നോട്ടീസ് അയച്ചതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെയും പരാതി. തെഹ്‌ലിയ സമുദായത്തിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസർ നോട്ടീസ് അയച്ചു. വീട്ടിലെത്തി സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന എൽ.ഡി.എഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
അനൗൺസ്മെന്‍റ് വിവാദത്തിൽ പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമീഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. യു.ഡി.എഫിന്‍റെ പരാതിയിലാണ് നടപടി. മാതൃക പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് വിശദീകരണം തേടി ഡെപ്യൂട്ടി കലക്ടർ നോട്ടീസ് നൽകിയത്.
സമാനസ്വഭാവമുള്ള മൂന്ന് പരാതികളാണ് സ്ഥാനാർഥിക്കെതിരെ ലഭിച്ചിരിക്കുന്നത്. മൂന്ന് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് തഹിലിയക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെ ലഭിച്ച പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥാനാർത്ഥിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
അതേസമയം, ഇതുവരെ നോട്ടീസ് കയ്യിൽ കിട്ടിയിട്ടില്ലെന്ന് ഫാത്തിമ തഹിലിയ പ്രതികരിച്ചു. കിട്ടിയ ശേഷമേ പ്രതികരിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.
SUMMARY: Notice issued to Fathima Tahilia over complaint of seeking votes in the name of community















