ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ നിരക്ക് വർധനക്ക് എതിരായി പ്രതിഷേധിച്ച എം.പി. തേജസ്വി സൂര്യയെ കസ്റ്റഡിയിൽ എടുത്തു. അനുമതിയില്ലാതെ മെട്രോ സ്റ്റേഷനിൽ കാലിപ്പെട്ടിയുമായി പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ആർവി റോഡ് മെട്രോ സ്റ്റേഷനിലാണ് സംഭവം. ഒരു കാലി ട്രങ്ക് പെട്ടിയുമായാണ് മെട്രോ സ്റ്റേഷനിൽ തേജസ്വി പ്രതിഷേധം നടത്തിയത്. തേജസ്വിയെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ജയനഗർ ബിജെപി എംഎൽഎ സികെ രാമമൂർത്തിയെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.
സംസ്ഥാന സർക്കാർ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം എതിർപ്പുകളെ അടിച്ചമർത്തുകയാണെന്ന് തേജസ്വി സൂര്യ ആരോപിച്ചു. മെച്ചപ്പെട്ട റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിന് പകരം സംസ്ഥാന സർക്കാർ ജനങ്ങളെ നിർബന്ധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. താങ്ങാനാവുന്ന പൊതുഗതാഗതമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം യാത്രാനിരക്ക് വർധനവിന് ബിജെപിയും കേന്ദ്രസർക്കാരുമാണ് ഉത്തരവാദികളെന്ന് കർണാടക കോൺഗ്രസ് ആരോപിച്ചു. നമ്മ മെട്രോ നിരക്കിൽ ബിജെപി എംപിമാരുടെ ‘എമർജൻസി എക്സിറ്റ്’ തന്ത്രം കാപട്യമാണെന്ന് പാർട്ടി പറഞ്ഞു. നിരക്ക് വർധനവിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് അവകാശപ്പെടുന്ന ബിജെപി ഇപ്പോൾ വർധന താത്കാലികമായി നിർത്തിവെക്കാൻ ഡൽഹിയോട് അഭ്യർത്ഥിക്കുകയാണ്. വില നിശ്ചയിക്കാൻ അവർക്ക് അധികാരമില്ലെങ്കിൽ, അത് നിർത്തിവെക്കാൻ അധികാരം ഉണ്ടാകുമോ? ലജ്ജാകരമായ കാപട്യമാണ് ബിജെപിക്കെന്ന് കോൺഗ്രസ് ആരോപിച്ചു.
SUMMARY: Protest against metro fare hike in Bengaluru; Tejaswi Surya taken into custody, released















