ബെംഗളൂരു: കർണാടക കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യതയെന്ന അഭ്യൂഹം ശക്തം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് നേതൃമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്നു രാവിലെ 11ന് ഇരുവരുമായി ഹൈക്കമാൻഡ് കൂടിക്കാഴ്ചയുണ്ടാകുമെന്നാണു സൂചന. ചില മന്ത്രിമാരും സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് അനുഗമിക്കുന്നുണ്ട്. ഡി.കെ. പക്ഷത്തുള്ള ചില എംഎൽഎമാർ നേരത്തേ തന്നെ ഡൽഹിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഖർഗെയുടെ വസതിയിൽ കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാകും ആദ്യ ചർച്ച. തുടർന്നു രാഹുൽ ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കാളിയായേക്കും
ഡൽഹിയിലേക്ക് വിളിപ്പിച്ച കാര്യം സിദ്ധരാമയ്യ തന്നെയാണ് വെളിപ്പെടുത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിളിച്ചതിനെ തുടർന്ന് താൻ ഡൽഹിയിലേക്ക് പോകുന്നുവെന്നും ചർച്ചയ്ക്ക് വിളിച്ചതിന്റെ കാരണം അറിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് യോഗമുണ്ട്. വേണുഗോപാലാണ് വിളിച്ചത്. അഭ്യൂഹങ്ങൾ എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെ വിഷയത്തിൽ വ്യക്തത നൽകിയിട്ടില്ല. ഡൽഹി യോഗം കർണാടക രാഷ്ട്രീയത്തിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ.
നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയ നേതൃമാറ്റ അഭ്യൂഹങ്ങള്‍ പൂർവാധികം ശക്തിയോടെ ഭരണകക്ഷിക്കിടയില്‍ തുടരുകയാണ്. കേരളം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം കർണാടകയിലെ തർക്കങ്ങളിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ “അടുത്ത മുഖ്യമന്ത്രി” എന്ന പോസ്റ്ററുകൾ കോൺഗ്രസ് ഓഫീസുകളിൽ പതിച്ചതോടെയാണ് തർക്കം വീണ്ടും രൂക്ഷമായത്.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചപ്പോൾ സിദ്ധരാമയ്യയുമായുള്ള അധികാര പങ്കിടൽ കരാർ പാലിക്കണമെന്ന് ശിവകുമാറിന്‍റെ അനുയായികൾ ആവശ്യപ്പെട്ടിരുന്നു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ അടുത്തിടെ പറഞ്ഞിരുന്നു. എന്നിരുന്നാലും ഹൈക്കമാൻഡിന്‍റെ തീരുമാനം അനുസരിക്കുമെന്നും പാർട്ടി വിളിച്ചാൽ ഡൽഹിയിലെത്തി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20നാണു സിദ്ധരാമയ്യ സർക്കാർ 3 വർഷം പൂർത്തിയാക്കിയത്.
SUMMARY: Rumors of a change in the government leadership again; Critical discussion in Delhi today, Siddaramaiah summoned to Delhi
















