തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനകം ഇത് വടക്കൻ ഒഡിഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യത. ഇതിന്‍റെ ഫലമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഒമ്പതുവരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
തിങ്കളാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലെർട്ടാണ്. 24 മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്റർ വരെ മഴ ലഭിച്ചേക്കാം.
കേരള-ലക്ഷദീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെയും കർണാടക തീരത്ത് ബുധനാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
SUMMARY: Severe low pressure: Heavy rain likely in Kerala today, orange alert in two districts















