പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർഥിക്കായി വോട്ടഭ്യർത്ഥിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മണ്ഡലത്തിലെ വികസന മുരടിപ്പിനെച്ചൊല്ലി കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ കടുത്ത ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കുടിവെള്ളക്ഷാമം രൂക്ഷമായ മണ്ഡലത്തില്‍ കേന്ദ്രം പണം അനുവദിച്ചിട്ടും റോഡുകളോ പാലങ്ങളോ ആശുപത്രികളോ നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ജൻധൻ യോജനയിലൂടെ 5.7 ലക്ഷം പേർ അക്കൗണ്ട് തുടങ്ങിയെന്നും ഇതില്‍ പകുതിയിലധികവും സ്ത്രീകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുദ്ര ലോണ്‍, പിഎം സ്വനിധി തുടങ്ങിയ പദ്ധതികള്‍ വഴി പതിനായിരക്കണക്കിന് ആളുകള്‍ക്ക് സഹായം എത്തിച്ചതായും അവർ അവകാശപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നും, ഓണത്തിനും ക്രിസ്മസിനും സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാവീട്ടിലും സൗജന്യ കുടിവെള്ളം ഉറപ്പാക്കുമെന്നും ഇത് ‘മോദി ഗ്യാരണ്ടി’യാണെന്നും അവർ വ്യക്തമാക്കി. ആയുർവേദം, ഐടി, ടൂറിസം എന്നീ മേഖലകളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിനായി വലിയ പ്രഖ്യാപനങ്ങളാണ് ഉള്ളതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
SUMMARY: Two free gas cylinders for Onam and Christmas; Nirmala Sitharaman announces
















