വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ അമേരിക്കൻ സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും തമ്മിൽ നേരിട്ടുള്ള യുദ്ധം ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കൻ ഇറാനിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ഇരുവിഭാഗങ്ങളും തമ്മിൽ അതിരൂക്ഷമായ വെടിവെപ്പും ശക്തമായ സ്ഫോടനങ്ങളും നടന്നതായാണ് റിപ്പോർട്ടുകൾ. ദക്ഷിണ ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തി.
ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകളും അമേരിക്കൻ യുദ്ധവിമാനങ്ങളെ ലക്ഷ്യം വെച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവുമാണ് തകർത്തത്.ബന്ദർ അബ്ബാസിന് പുറമെ ഇറാന്റെ തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക് എന്നിവടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും എണ്ണ വിതരണത്തെയും ഈ പുതിയ യുദ്ധസാഹചര്യം വരും ദിവസങ്ങളിൽ സാരമായി ബാധിക്കുമെന്നാണ് അന്താരാഷ്ട്ര വിലയിരുത്തലുകൾ.
SUMMARY: US attacks again; Powerful explosions in the Strait of Hormuz and southern Iran
















