കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ അദ്ദേഹത്തിന്റെ വീടിന് മുന്നിലാണ് ഇന്ന് പുലർച്ചെ റീത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം വി.എസ്. അനിൽകുമാർ ഏറ്റുവാങ്ങിയിരുന്നു.
പ്രൊഫസർ എംഎൻ വിജയന്റെ മകനാണ് വിഎസ് അനിൽകുമാർ. ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു.
കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം അനിൽ ഏറ്റുവാങ്ങിയത്. ഈ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനപ്പുറം സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യൽ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു. പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്ത് വയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന റീത്ത് വീടിന് മുന്നിൽ വെച്ചത് വധഭീഷണിക്ക് തുല്യമാണെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
സംഭവത്തിൽ വി.എസ്. അനിൽകുമാർ കണ്ണപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
SUMMARY: Writer V.S. Anilkumar receives threats; wreath laid in front of his house















